Pages

സംഗീതത്തിലേക്ക് ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു,,എ.ആര്‍ .റഹ്മാന്‍

സംഗീതപ്രതിഭ എ.ആര്‍ .റഹ്മാനെക്കുറിച്ച് ഒരു പാട് പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും റഹ്മാന്റെ ജീവചരിത്രം ഇറങ്ങുന്നത് ഇതാദ്യമായാണ്. മൂവി മഹല്‍ , ഇന്‍ സെര്‍ച്ച് ഓഫ് ഗുരുദത്ത് തുടങ്ങിയ ഡോക്യുമെന്ററികളുടെ സംവിധായകയും ബ്രിട്ടീഷ് ടെലിവിഷന്‍ പ്രൊഡ്യൂസറുമായ നസ്‌റീന്‍ മുന്നി കബീര്‍ റഹ്മാന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്- എ.ആര്‍.റഹ്മാന്‍ : ദി സ്​പിരിറ്റ് ഓഫ് മ്യൂസിക് എന്നാണ് ജീവചരിത്രത്തിന്റെ പേര്. എഴുത്തുകാരിയും റഹ്മാനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ തയ്യാറാക്കപ്പെട്ട ഈ പുസ്തകം റഹ്മാന്‍ റഹ്മാനാവുന്നതിന് മുമ്പും പിന്നീടുമുള്ള കാലഘട്ടത്തെ അവതരിപ്പിക്കുന്നു. ഏപ്രില്‍ ആറിന് പുസ്തകം പ്രകാശനം ചെയ്യപ്പട്ടു. എ.ആര്‍.റഹ്മാന്‍ : ദി സ്​പിരിറ്റ് ഓഫ് മ്യൂസികില്‍ നിന്നുള്ള ചില ഭാഗങ്ങളുടെ മലയാള പരിഭാഷ ചുവടെ വായിക്കാം.



നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങളുടെ പിതാവ് ആര്‍.കെ.ശേഖറാണ് നിങ്ങളെ സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ അഭ്യസിപ്പിച്ചതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മലയാളസംഗീതരംഗത്തെ അതികായനായാണ് അദ്ദേഹം ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. എങ്ങനെയാണ് അദ്ദേഹം സിനിമാരംഗത്ത് എത്തിപ്പെടുന്നത്?

എ.ആര്‍.റഹ്മാന്‍ : നാടകങ്ങള്‍ക്ക് വേണ്ടി സംഗീതം ചെയ്താണ് അദ്ദേഹം തുടങ്ങുന്നത്. അവിടെ നിന്ന് സിനിമാരംഗത്തെത്തുകയായിരുന്നു. എന്റെ അച്ഛന്‍ നൂറിലധികം സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഏറെ തിരക്കുള്ളയാളായിരുന്നൂ അക്കാലത്ത്. ദിവസം ഏഴിലധികം സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം റെക്കോര്‍ഡ് ചെയ്യുമായിരുന്നു.

ശരിയാണ്, അദ്ദേഹമാണ് എനിക്ക് സംഗീതത്തിന്റെ പാഠങ്ങള്‍ എന്നിലേക്ക് ആദ്യമുണര്‍ത്തുന്നത്. അതിനെക്കുറിച്ച് അത്ര കൃത്യമായി എനിക്കോര്‍മ്മയില്ല. എനിക്കന്ന് നാല് വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

നസ്‌റീന്‍ മുന്നി കബീര്‍ : എവിടെയാണ് നിങ്ങള്‍ ജനിച്ചത്.

എ.ആര്‍.റഹ്മാന്‍ : ചെന്നൈയിലെ പുതുപേട്ടയിലുള്ള മൗണ്ട് റോഡിലെ ഒരു വാടകവീട്ടിലാണ് എന്റെ കുടുംബം താമസിച്ചിരുന്നത്. അവിടെയാണ് ജനനം. 1967 ജനുവരി 6-ന് രാവിലെ 5.50-ന്. അതൊരു വെള്ളിയാഴ്ചയായിരുന്നു. പ്രസവസമയത്ത് ആയയൊന്നും ഉണ്ടായിരുന്നില്ല. എന്റെ അമ്മൂമ്മയും അച്ഛനും മാത്രമായിരുന്നൂ അമ്മയ്‌ക്കൊപ്പം ആ സമയം.

എന്റെ അച്ഛന്‍ ഏറെ സന്തുഷ്ടനായിരുന്നൂ, കുടുംബത്തിലെ ആദ്യത്തെ ആണ്‍തരി ഞാന്‍ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. നിങ്ങള്‍ക്കറിയാം ഇന്ത്യന്‍ കുടുംബങ്ങളില്‍ ഭൂരിപക്ഷവും ആണ്‍കുട്ടി ജനിക്കാണമെന്ന് ആഗ്രഹിക്കുന്നവരാണ്.

നാല് വയസ്സ് വരെ ഉദരസംബന്ധമായ രോഗങ്ങള്‍ കാരണം ഞാന്‍ ഏറെ വിഷമിച്ചിരുന്നു. ഞാന്‍ ഒരു ദുര്‍ബലനായ കുട്ടിയായിരുന്നു.

നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങള്‍ എങ്ങനെയുള്ള കുട്ടിയായിരുന്നുവെന്ന് നിങ്ങളുടെ അമ്മ നിങ്ങളോട് പിന്നീട് പറഞ്ഞിട്ടുണ്ടോ?

എ.ആര്‍.റഹ്മാന്‍ : ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയായിരുന്നൂ ഞാനെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കള്‍ കുറവായിരുന്നു. എല്ലാ സമയവും വീട്ടില്‍ ഞാന്‍ തനിച്ചിരിക്കുമായിരുന്നു. എനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ ഞാന്‍ വാതിലടച്ചിരുന്ന് മണിക്കൂറുകളോളം ഹാര്‍മോണിയം വായിച്ചിരുന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

ഞാന്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍ ചെന്നൈയ്ക്കടുത്തായുള്ള ത്യഗരാജനഗറില്‍ ഹബീബുള്ള റോഡില്‍ സ്വന്തമായൊരു വീടെടുത്തു. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഞങ്ങള്‍ അങ്ങോട്ടേക്ക് താമസം മാറി. ഏകദേശം 20 വര്‍ഷത്തോളം ഞങ്ങള്‍ അവിടെ താമസിച്ചു. 1967 തൊട്ട് 1987 വരെ. മുത്തശ്ശിയും മുത്തച്ഛനും ഏറെ സ്‌നേഹത്തോട് കൂടിയാണ് ഞങ്ങളെ വളര്‍ത്തിയത്.

എനിക്ക് മൂന്ന് സഹോദരിമാരാണുള്ളത്. മൂത്തവള്‍ റൈഹാന, അവളും കമ്പോസര്‍ ആണ്. അവളുടെ മകന്‍ പ്രകാശ് ദക്ഷിണേന്ത്യന്‍ സിനിമസംഗീതരംഗത്ത് ഏറെ പ്രശസ്തനാണ്. ഫാത്തിമ, ഇഷ്‌റത്ത് എന്നിവരാണ് മറ്റ് രണ്ട് പേര്‍ . ഞാന്‍ ചെന്നൈയില്‍ തുടങ്ങിയ കെഎം മ്യൂസിക് കണ്‍സെര്‍വേറ്ററി എന്ന സംഗീതസ്‌കൂളിന്റെ ഡയറക്ടറാണ് ഫാത്തിമ. ഇഷ്‌റത്ത് ഗായികയാണ്. അവള്‍ക്ക് സ്വന്തമായി മ്യൂസിക് സ്റ്റുഡിയോ ഉണ്ട്. ഒരു ദിവസം എല്ലാവരും ചേര്‍ന്ന് ഒരു സംഗീതആല്‍ബം പുറത്തിറക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്.

സഹോദരിമാരാണ് അച്ഛന്റെ മരണം സൃഷ്ടിച്ച വലിയ ശൂന്യതയില്‍ നിന്ന് എന്നെ സാന്ത്വനപൂര്‍വ്വം കൈപിടിച്ചുയര്‍ത്തിയത്. ഇപ്പോഴും അവര്‍ എന്നെ ഏറെ സ്‌നേഹിക്കുന്നു. ഞാന്‍ അവരേയും.

നസ്‌റീന്‍ മുന്നി കബീര്‍ : ഏത് തരത്തിലുള്ള വീടാണ് 1967-ല്‍ അച്ഛന്‍ വാങ്ങിയത്?

എ.ആര്‍.റഹ്മാന്‍ : കോണ്‍ക്രീറ്റില്‍ നിര്‍മ്മിക്കപ്പെട്ട മൂന്ന് കിടപ്പുമുറികളുള്ള വീടായിരുന്നൂ അത്. പക്ഷേ അത് വളരെ മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒന്നായിരുന്നില്ല. പൈസ വസൂലാക്കുന്നതിനായി റൂഫില്‍ ടൈല്‍സ് വെയ്ക്കുമ്പോള്‍ അവര്‍ ശുദ്ധജലത്തിന് പകരം ഉപ്പുവെള്ളമാണ് ഉപയോഗിച്ചതെന്ന് മഴ പെയ്തപ്പോഴാണ് മനസ്സിലാവുന്നത്. മഴ ഞങ്ങളുടെ ശിരസ്സുകളില്‍ പെയ്തു. താഴ്ന്നപ്രദേശത്തായാണ് വീട് നിര്‍മ്മിക്കപ്പെട്ടിതിനാല്‍ മഴ ഉയരുന്ന ചില നേരങ്ങളിലെ തെരുവിലെ അഴുക്ക് വെള്ളം വീട്ടിലേക്ക് കയറിവരും. മഴവെള്ളം ഞങ്ങള്‍ വീട്ടിലെ പാത്രങ്ങളിലക്ക് ശേഖരിച്ച് ഞങ്ങള്‍ മടുക്കും.

നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും ആ നേരങ്ങളില്‍ നിങ്ങള്‍ക്കൊപ്പമായിരുന്നുവോ...

എ.ആര്‍.റഹ്മാന്‍ : ഇല്ല, അവരുണ്ടായിരുന്നില്ല. എനിക്കവരെ വളരെ കൃത്യമായി ഓര്‍മ്മിച്ചെടുക്കാന്‍ പറ്റുന്നില്ല. എന്നാല്‍ ഒരു കാര്യം എനിക്കറിയാം, മുത്തശ്ശന്‍ ദക്ഷിണ ചെന്നൈയിലെ മൈലാപ്പൂരിലുള്ള ഒരു അമ്പലത്തിലെ ഭജനസംഘത്തിലെ ഗായകനായിരുന്നൂ എന്ന്.

നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങളുടെ മുത്തശ്ശന്‍ ഭജനകളും ഹിന്ദു ഭക്തി ഗാനങ്ങളും ആലപിക്കുന്നു എന്നറയുന്നത് ഏറെ രസകരമായിരിക്കുന്നു. ഖ്വവാലീസും മുസ്ലീം ഭക്തിഗാനങ്ങളും നിങ്ങളും ആലപിക്കാറുണ്ടല്ലോ.. മുത്തശ്ശനെക്കുറിച്ച് വേറെന്തെങ്കിലും ഓര്‍മ്മയിലുണ്ടോ..

എ.ആര്‍.റഹ്മാന്‍ : വേറൊന്നും എന്റെ ഓര്‍മ്മയിലില്ല. അദ്ദേഹം ചിതയിലെരിയുന്നത് കണ്ട ഓര്‍മ്മ മാത്രമുണ്ട്. അന്ന് എനിക്ക് നാല് വയസ്സായിരുന്നു.

നസ്‌റീന്‍ മുന്നി കബീര്‍ : എങ്ങനെയുള്ള മനുഷ്യനായിരുന്നൂ നിങ്ങളുടെ അച്ഛന്‍ ? ഇന്നത്തെ റഹ്മാനെ സ്വാധീനിച്ചിട്ടുണ്ടോ ആ പഴയ സംഗീതകാരന്‍

എ.ആര്‍.റഹ്മാന്‍ : തീര്‍ച്ചയായും. അച്ഛന്‍ വലിയ അളവില്‍ മനസ്സില്‍ കൂട്ട് വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ സംഗീതം കേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. സംഗീതത്തിന്റെ വീടായിരുന്നൂ ഞങ്ങളുടേത്. ആറ് കീബോര്‍ഡുകളുള്ള മറ്റൊരു വീട് വേറെങ്ങും ഉണ്ടായിരുന്നില്ല. അത്ര മാത്രം സംഗീതസമ്പന്നതയായിരുന്നു. (പുഞ്ചിരിക്കുന്നു.)



ആദ്യമായി ഒരു ജപ്പാനീസ് സിന്തെസിസര്‍ ദക്ഷിണേന്ത്യയിലേക്ക് കൊണ്ട് വന്നത് എന്റെ അച്ഛനായിരുന്നു. അതിന്റെ ഫലമായി ജപ്പാനിലേക്ക് സൗജന്യമായി യാത്ര പോകുവാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നിരുന്നു. ആ സമയം അദ്ദേഹം കിടപ്പിലായത് മൂലം അത് സാധിച്ചില്ല.

നസ്‌റീന്‍ മുന്നി കബീര്‍ : പിതാവിന്റെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്താണ് വാസ്തവത്തില്‍ സംഭവിച്ചത്

എ.ആര്‍.റഹ്മാന്‍ : അതികഠിനമായി ജോലി ചെയ്യുന്നത് മൂലം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായി. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ അച്ഛനുണ്ടായിരുന്നു. അച്ഛന്‍ ആശുപത്രികിടക്കയില്‍ മൗനിയായി കിടക്കുന്നത് എന്റെ കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട്. 1974 തൊട്ട് സെപ്തംബര്‍ 76 വരെ അദ്ദേഹം ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ആര്‍ക്കുമറിയുമായിരുന്നില്ല, എന്ത് കൊണ്ടാണ് ഇത്ര മോശം ആരോഗ്യസ്ഥിതി അദ്ദേഹത്തിന് കൈവന്നതെന്ന്. ഉദരംബന്ധമായ മൂന്ന് ശസ്ത്രക്രിയകള്‍ അദ്ദേഹത്തിന് മേല്‍ ചെയ്യേണ്ടിവന്നു.

അമ്മ പല ആത്മിയാചാര്യന്മാരേയും പോയികാണുമായിരുന്നൂ അക്കാലത്ത്. ആത്മീയമായ വഴിയിലൂടെ അച്ഛന്റെ അസുഖം ഭേദമാക്കമെന്ന് അമ്മ വിശ്വസിച്ചു. അച്ഛന്‍ അതികഠിനമായ വേദനയിലായിരുന്നൂ. ആത്മീയചികില്‍സയെ അദ്ദേഹം തീര്‍ത്തും അവിശ്വസിച്ചു. അതുകൊണ്ട് തന്നെ അമ്മയുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി.

ആ സമയത്താണ് കരിമുള്ള ഷാ കദ്രി എന്ന സൂഫിവര്യനെ കാണുന്നത്. അദ്ദേഹം ഞങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധിനമായി. കാര്യങ്ങളുടെ തകിടം മറിച്ചലില്‍ പിടിച്ചുനില്ക്കുവാനുള്ള കരുത്തായി അദ്ദേഹം. എല്ലാ തരത്തിലുമുള്ള പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. സൂഫിസത്തിലേക്ക് ഞങ്ങള്‍ മാറുന്നത് അങ്ങനെയാണ്. പക്ഷേ അത് തിടുക്കപ്പെട്ട് എടുത്ത തീരുമാനമായിരുന്നില്ല. പത്ത് വര്‍ഷത്തിന് ശേഷമാണ് അങ്ങനെയൊരു തീരുമാനമുണ്ടാവുന്നത്. 1982-ല്‍ ദിലീപ് കുമാര്‍ അള്ളാ രഖാ റഹ്മാനായി.

അച്ഛന്‍ അധികകാലം ജീവിച്ചില്ല. 1976 സെപ്തംബര്‍ 9-ന് അദ്ദേഹം ഓര്‍മ്മയായി. 43 വയസ്സേ ഉണ്ടായിരുന്നുള്ള അദ്ദേഹത്തിന്. അജ്ഞാതരോഗം ബാധിച്ചായിരുന്നൂ മരണം. അദ്ദേഹത്തിന് മേല്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചുവെന്ന് ആളുകള്‍ വിശ്വസിക്കാന്‍ ഒരു കാരണം ഇതായിരിക്കാം.

നസ്‌റീന്‍ മുന്നി കബീര്‍ : അപ്പോള്‍ നിങ്ങള്‍ക്കെത്രയായിരുന്നൂ പ്രായം

എ.ആര്‍.റഹ്മാന്‍ : ഞാന്‍ ഒമ്പതുകാരനായിരുന്നൂ. അച്ഛന്റെ മരണം ഞങ്ങളെ ഏറെ തളര്‍ത്തി. അദ്ദേഹം മരിച്ച ദിവസത്തിലായിരുന്നൂ കമ്പോസര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യസിനിമ പുറത്തിറങ്ങുന്നത്. ചോറ്റാനിക്കര അമ്മ എന്ന മലയാളസിനിമയായിരുന്നൂ അത്. പ്രേംനസീറഉം അടൂര്‍ഭാസിയുമായിരുന്നൂ മുഖ്യവേഷത്തില്‍ . ഇതദ്ദേഹത്തിന് ഏറെ
ഖ്യാതി നേടിക്കൊടുത്തു.

എന്റെയച്ഛന്‍ എനിക്കായി മണിമാളികയൊന്നും പണികഴിപ്പിച്ചുതന്നിട്ടില്ല. പക്ഷേ അദ്ദേഹം എനിക്ക് സംഗീതോപകരണങ്ങള്‍ തന്നു. അതിലും പ്രധാനമായത് അദ്ദേഹവുമായി അടുപ്പമുള്ള ഒരു പാട് സംഗീതജ്ഞരുടെ അപാരമായ സ്‌നേഹവും അനുഗ്രഹവുമായിരുന്നു. അത് വല്ലാത്ത ശക്തിയായിരുന്നു. അവരില്‍ പലരും എന്നോടൊപ്പം ഇപ്പോളും പ്രവര്‍ത്തിക്കുന്നുണ്ട്.

നസ്‌റീന്‍ മുന്നി കബീര്‍ : എപ്പോഴാണ് സംഗീതജ്ഞന്‍ ആകണം എന്ന സുപ്രധാനതീരുമാനം ഉണ്ടാവുന്നത്?

എ.ആര്‍.റഹ്മാന്‍ : ഞാന്‍ തീരുമാനിച്ചതല്ല. ഞാനതിലേക്ക് നിര്‍ബന്ധപൂര്‍വ്വം എത്തിച്ചേരുകയായിരുന്നു. അച്ഛന്‍ മാത്രമായിരുന്നൂ ഞങ്ങളുടെ ആശ്രയം. അദ്ദേഹത്തിന്റെ മരണശേഷം ഞങ്ങള്‍ വലിയ തോതില്‍ സാമ്പത്തികപ്രതിസന്ധി നേരിട്ടുതുടങ്ങി. എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ആദ്യരണ്ട് വര്‍ഷങ്ങള്‍ വീട്ടിലെ സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് കൊടുത്ത് അമ്മ ജീവിതത്തെ ഒരു വിധം തള്ളിനീക്കി. കീബോര്‍ഡും കോമ്പോ ഓര്‍ഗനുകളുമായിരുന്നു വാടകയ്ക്ക് കൊടുത്തിരുന്നത്. അക്കാലത്ത് അത് ഏറെ ജനപ്രിയമായിരുന്നു.

1978-ല്‍ (എനിക്കന്ന് 11) മറ്റ് സംഗീതജ്ഞര്‍ക്ക് കീബോര്‍ഡ് സെറ്റ് ചെയ്ത് കൊടുക്കുന്ന റോഡെയ് ആയി ഞാന്‍ എന്റെ ജീവിതം തുടങ്ങി. പദ്മശേഷാദ്രി ബാലഭവനില്‍ പഠിക്കുകയാണ് ഞാനന്ന്. എല്ലാ ദിവസവും സ്‌കൂളില്‍ പോകാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ മാത്രമായിരുന്നൂ കുടുംബത്തിന്റെ ഏക ആശ്രയം. സഹോദരിമാരെല്ലാം വളരെ ചെറുപ്പമായിരുന്നു. സ്‌കൂളില്‍ ഹാജരാകാന്‍ കഴിയാത്തതില്‍ വല്ലാത്തൊരു തരം അപകര്‍ഷത ഞാനനുഭവിച്ചു. ഒരു വര്‍ഷം ഞാന്‍ സ്‌കൂളില്‍ പോയതേയില്ല. എന്നിരുന്നാലും ബോര്‍ഡ് എക്‌സാം വന്നപ്പോള്‍ ഞാന്‍ പരീക്ഷ എഴുതുകയും 62 ശതമാനം മാര്‍ക്കോട് കൂടി വിജയിക്കുകയും ചെയ്തു. (പുഞ്ചിരിക്കുന്നു.)

നസ്‌റീന്‍ മുന്നി കബീര്‍ : റോഡെയ് ആയി ജോലി നോക്കുമ്പോള്‍ നിങ്ങള്‍ സംഗീതം പഠിക്കാറുണ്ടായിരുന്നുവോ

എ.ആര്‍.റഹ്മാന്‍ : എല്ലാ പ്രശ്‌നങ്ങള്‍ക്കമപ്പുറം ഞാന്‍ എന്താണ് ചെയ്യുന്നതിനെക്കുറിച്ച് എന്റെ അമ്മയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. കസ്തൂരി എന്നായിരുന്നൂ അവരുടെ പേര്. പിന്നീടവര്‍ കരീമാ ബീഗം എന്ന പേര് സ്വീകരിച്ചു. അവര്‍ ഞങ്ങള്‍ക്ക് വല്ലാത്ത പ്രചോദനമായിരുന്നു. അച്ഛന്റെ അഭാവം അവര്‍ ഒരിക്കലും ഞങ്ങളെ അനുഭവിപ്പിച്ചതേയില്ല.

സൈറ എന്ന എന്റെ ജീവിതകൂട്ടാളിയെ കണ്ടെത്തുന്നത് അവരാണ്. സൂഫി ടെമ്പിളില്‍ വെച്ചാണ് അമ്മ സൈറയെ കാണുന്നത്.



കാര്യങ്ങള്‍ മാറിത്തുടങ്ങി. ഒരു വര്‍ഷം കഴിയും മുമ്പേ സംഗീതജ്ഞര്‍ക്ക് സ്വയം നിയന്ത്രക്കാവുന്ന തരത്തിലുള്ള കീബോര്‍ഡുകളും ഓര്‍ഗണുകളും രംഗത്ത് വന്നു. ഞങ്ങളുടെ സംഗീതോപകരണങ്ങള്‍ ആര്‍ക്കും വേണ്ടാതായി. അപ്പോഴാണ് അമ്മ എന്നോട് പറയുന്നത്: എന്ത് കൊണ്ട് നിനക്ക് കീബോര്‍ഡ് വായിക്കാന്‍ പഠിച്ചുകൂടാ...
അങ്ങനെ ഞാന്‍ കീബോര്‍ഡ് വായിക്കാന്‍ തുടങ്ങി. അപ്പോള്‍ എനിക്ക് പ്രായം പന്ത്രണ്ട്. അച്ഛന്റെ അടുത്ത സുഹൃത്തും മലയാളസംഗീതസംവിധായകനുമായ എം.കെ.അര്‍ജ്ജുനന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ ട്രൂപ്പിലേക്ക് എന്നെ വിളിച്ചു. എന്റെ ആദ്യത്തെ ജോലി. അമ്പത് രൂപയായിരുന്നൂ ശമ്പളം. സിനിമയ്ക്ക് വേണ്ടി റെക്കോര്‍ഡ് പ്ലേ ചെയ്യുക എന്നതായിരുന്നൂ എന്റെ ജോലി.

പത്ത് വര്‍ഷത്തിനുള്ളില്‍ (1979 തൊട്ട്) സെഷന്‍ മ്യൂസിഷ്യന്‍ ആയി സൗത്തിലെ എല്ലാ സംഗീതസംവിധായകര്‍ക്കൊപ്പവും ജോലി നോക്കി. വളരെ പ്രശസ്തരായ മ്യൂസിക് കമ്പോസര്‍മാര്‍ക്ക് വേണ്ടി ഞാന്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. ഇളയരാജ, രാജ് കോത്തി, കന്നട കമ്പോസര്‍ വിജയ ആനന്ദ് എന്നിവര്‍ അവരില്‍ പ്രധാനപ്പെട്ടവരാണ്.
ഞാന്‍ തുടങ്ങിയത് അങ്ങനെയാണ്.

നസ്‌റീന്‍ മുന്നി കബീര്‍ : ആ സമയം നിങ്ങള്‍ സ്‌കൂളില്‍ പോകുമായിരുന്നോ

എ.ആര്‍.റഹ്മാന്‍ : പോകും. പക്ഷേ സമയം വലിയ പ്രശ്‌നമായിരുന്നു. ഞാന്‍ സ്‌കൂളുകള്‍ മാറിമാറിച്ചേര്‍ന്നു. 1983-ല്‍ ഞാന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. അവിടെ ഒരു വര്‍ഷത്തിനപ്പുറം ഞാന്‍ പഠിച്ചില്ല. തെലുഗ് സംഗീതസംവിധായകന്‍ രമേഷ് നായിഡു ഒരു വര്‍ഷത്തേക്ക് കീബോര്‍ഡ് വായിക്കാന്‍ എന്നെ വിളിച്ചു. അങ്ങനെ ഞാന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചു. അന്ന് എനിക്ക് പതിനാറ് വയസ്സായിരുന്നു.

1988-ലാണ് തിരക്കില്‍ കത്തുന്ന സമയം തുടങ്ങുന്നത്. ഡബിള്‍ ഷിഫ്റ്റില്‍ ഞാന്‍ വര്‍ക് ചെയ്യാന്‍ തുടങ്ങി. രാവിലെ 9 മണി തൊട്ട് രാത്രി 9 വരെ രാജ് കോത്തിക്കൊപ്പം വര്‍ക്ക് ചെയ്ത ശേഷം ഞാന്‍ മുഴുവന്‍ സംഗീതോപകരണങ്ങളും എന്റെ കാറിലെടുത്ത് അടുത്ത സ്റ്റുഡിയോവായ പിക്ചര്‍ പ്രൊഡക്ഷനിലേക്ക് പോകും. അവിടുത്തെ വര്‍ക് തീരുമ്പോള്‍ പകല്‍ നാല് മണിയാകും. വീട്ടിലേക്ക് തിരിച്ചെത്തും. നാല് മണിക്കൂര്‍ ഉറക്കം. വീണ്ടും സ്റ്റുഡിയോവിലേക്ക്. ഷിഫ്റ്റുകള്‍ക്കിടയില്‍ ഭക്ഷണം. അത്ര മാത്രം.

നസ്‌റീന്‍ മുന്നി കബീര്‍ : അന്ന് നന്നായി പൈസ കിട്ടുമായിരുന്നോ

എ.ആര്‍.റഹ്മാന്‍ : കിട്ടും. ഷിഫ്റ്റിന് 200 രൂപ തോതിലായിരുന്നൂ തുടക്കം. അത് 15000 വരെ എത്തി. നന്നായി പണിയെടുക്കേണ്ടതുണ്ടായിരുന്നു. വീട്ടുകാരുടെ ജീവിതം, പണത്തിന്റെ അത്യാവശ്യം. ഞാന്‍ കൂടുതല്‍ കൂടുതല്‍ ജോലി ചെയ്തു.

നസ്‌റീന്‍ മുന്നി കബീര്‍ : ആഹ്ലാദിച്ച് കഴിയേണ്ടുന്ന ബാല്യം ഇങ്ങനെ നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ

എ.ആര്‍.റഹ്മാന്‍ : എനിക്ക് ഒരു പാട് കാര്യങ്ങള്‍ മിസ്സ് ചെയ്തിട്ടുണ്ട്. കളിക്കാനോ അവധി ദിനങ്ങള്‍ ആസ്വദിക്കാനോ മറ്റുള്ളവരെപ്പോലെ പണം ചെലവഴിക്കാനോ ഉള്ള അവസരം എനിക്കുണ്ടായിട്ടില്ല. ഒരര്‍ത്ഥത്തില്‍ അത്തരം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മിസ് ചെയ്തു എന്ന് പറയാന്‍ കഴിയില്ല. കാരണം അത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ അറിയുന്നത് തന്നെ മുതിര്‍ന്നപ്പോഴായിരുന്നു. എന്നാലും പതിനാറാം വയസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതില്‍ ഒരു തരം അരക്ഷിതാവസ്ഥ തോന്നിയിരുന്നു. അന്ന് ചെറുപ്പമാണ്. ശരിയായ രീതിയില്‍ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കില്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കിട്ടില്ലല്ലോ..(ചിരിക്കുന്നു)

നസ്‌റീന്‍ മുന്നി കബീര്‍ : ഹബിബുള്ള റോഡിലെ ആ പഴയ വീട്ടില്‍ പിന്നീട് പോയിട്ടുണ്ടോ

എ.ആര്‍.റഹ്മാന്‍ : ഉണ്ട്, ഈയിടെ ഞാന്‍ അവിടെ പോയിരുന്നു. സിനിമ പാരഡിസോ എന്ന സിനിമയിലെ നായകന് തോന്നിയ അതേ വികാരമായിരുന്നൂ എനിക്ക്. ത്യാഗരാജനഗറിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ സിനിമ പാരഡിസോയുടെ സൗണ്ട് ട്രാക് എന്നില്‍ മൂളുന്നുണ്ടായിരുന്നു. എന്റെ ആദ്യത്തെ ഇരുപത് വര്‍ഷങ്ങളെ കൂട്ട് വിളിച്ച വീട്. എല്ലാ മാറിയിരുന്നു. എല്ലായിടത്തും കോണ്‍ക്രീറ്റ് വീടുകള്‍ മാത്രമായി. കോണ്‍ക്രീറ്റുകളുടെ നഗരം.
(കടപ്പാട് : http://www.rediff.com/)


Share


പേജ്‌കാഴ്‌ചകള്‍

.

.


.