മുപ്പതു വര്‍ഷം മുമ്പ്, ഇരിങ്ങാലക്കുടക്കാരനായ പ്രീഡിഗ്രിക്കാരന്‍ പയ്യനെ പ്രശസ്‌ത സംവിധായകന്‍ പി. പത്മരാജനാണു സിനിമയിലേക്കു കൂട്ടിയത്. ബാബു എന്ന പയ്യന്‍ 'ഇടവേള'യെന്ന സിനിമയില്‍ അഭിനയിച്ചതോടെ 'ഇടവേള ബാബു'വെന്ന സിനിമാതാരമായി. അതില്‍പിന്നെ മലയാള സിനിമയിലെ നിത്യ ഹരിത കോളജ് കുമാരനെന്ന പട്ടം ബാബുവിനു സ്വന്തം.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം 'ഇടവേള' ഷൂട്ട് ചെയ്‌ത അതേ കോളജില്‍ 'മഴവില്‍ കൂടാര'വും 'നിറ'വും ഷൂട്ട് ചെയ്യവേ, കോളജ് കുമാരനാകാന്‍ ബാബുവിനു സംവിധായകരുടെ ഫോണ്‍കോള്‍. ഷൂട്ടിംഗ് സ്‌ഥലത്തെത്തിയപ്പോഴുണ്ട് ഒപ്പം പഠിച്ചവരില്‍ ചിലര്‍ അതേ കോളജിലെ അദ്ധ്യാപകരായി ഷൂട്ടിംഗ് കാണാന്‍ തിക്കിത്തിരക്കുന്നു. അവര്‍ക്കൊരു 'വിഷമം' വേണ്ടെന്നു വച്ചു വേഷം നിരസിച്ച് അപ്പോള്‍തന്നെ മലയാള സിനിമ കല്‍പ്പിച്ചു നല്‍കിയ 'കോളജ് കുമാരന്‍ പട്ടം' തിരിച്ചു നല്‍കിയെന്നു ബാബു പറയുന്നു.
സംഘടനകള്‍ പെരുകിയ സിനിമാ രംഗത്ത് എല്ലാം നിയന്ത്രിച്ചും മികച്ച സംഘാടകനായും സജീവമായി കഴിയുകയാണിന്നു ബാബു.
'ഇത്രമേല്‍ എന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍' എന്നും 'എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു...' വെന്നും മൊബൈല്‍ റിംഗ്‌ടോണുള്ള ബാബു ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനു പിന്നിലെ രഹസ്യമെന്ത്? അടുത്തിടെ കൊച്ചിയില്‍നടന്ന ചടങ്ങില്‍ 'ബാബുവിനു പടമില്ലാത്തതിനാല്‍ സിനിമാ സമരത്തിനു പ്രേരിപ്പിച്ചു'വെന്നൊരു 'പാര' ഇന്നസെന്റ് പണിതതിനു കാരണമെന്ത്..? എല്ലാം പറയുന്നു ബാബു.
സത്യത്തില്‍ സിനിമാ സമരത്തെ ബാബു പിന്തുണയ്‌ക്കുന്നുണ്ടോ.
ഞാനൊരിക്കലും സിനിമാ പ്രവര്‍ത്തനം സ്‌തംഭിപ്പിച്ചുള്ള സമരത്തെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്‌തിട്ടില്ല. അങ്ങനെയൊരു ചര്‍ച്ച വന്നാല്‍ സമരം പാടില്ലെന്ന നിലപാടേ ഞാന്‍ സ്വീകരിക്കുകയുള്ളൂ. കൊച്ചിയില്‍ നടന്ന ഫെഫ്‌ക്കയുടെ തൊഴിലാളി കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞതു തമാശയ്‌ക്കു വേണ്ടിയാണ്. സ്‌റ്റേജില്‍ കയറുന്നതിനു മുമ്പേ എന്നെ വിളിച്ച് ഇങ്ങനെയൊരു തമാശ പറഞ്ഞോട്ടേയെന്നു അദ്ദേഹം ചോദിച്ചിരുന്നു. ഞാന്‍ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീടാണ് ഇതു വിവാദമായത്. ബാബു സമരത്തെ പിന്തുണയ്‌ക്കുന്ന ആളാണെന്നും ബാബുവിനെ ഉദാഹരിച്ചു മറ്റു ചിലര്‍ക്കെതിരേയാണ് ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞതെന്നുമൊക്കെയായി വിവാദം കൊഴുത്തു.
? സിനിമയൊന്നുമില്ലാതെ വെറുതെയിരിക്കുന്നതിനു പിന്നില്‍...
ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ വളര്‍ന്നിട്ടില്ലെന്ന് എനിക്കറിയാം. അതേസമയം സംഘാടകന്‍ എന്ന നിലയില്‍ ഒരുപാടു വളരുകയും ചെയ്‌തു. ക്യാപ്‌റ്റന്‍ രാജു അടക്കമുള്ളവരാണ് എന്നിലെ സംഘാടകനെ കണ്ടെത്തിയത്. വര്‍ഷങ്ങളായി അമ്മയുടെ സെക്രട്ടറിയെന്ന നിലയ്‌ക്കു കാര്യങ്ങള്‍ നോക്കി നടത്തുന്നതു ഞാനാണ്. ഇപ്പോള്‍ ഗണേഷ്‌കുമാര്‍ മന്ത്രിയായതോടെ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ 'ആത്മ'യുടെ പ്രസിഡന്റുമായി. അടുത്ത കാലത്തു ചലച്ചിത്ര വികസന അക്കാദമി പുന:സംഘടിപ്പിച്ചപ്പോള്‍ അതിന്റെ വൈസ് ചെയര്‍മാന്റെ ചുമതല ഗണേഷ് എന്നെ ഏല്‍പ്പിക്കാന്‍ കാരണവും എന്നിലുള്ള വിശ്വാസംകൊണ്ടാണെന്നു ഞാന്‍ കരുതുന്നു. അമ്മയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടീമിനു രൂപം നല്‍കിയപ്പോള്‍ ഞാനാണു ടീം മാനേജര്‍. ഇത്തരത്തില്‍ സംഘാടനരംഗത്തു ഞാന്‍ ഏറെ വളര്‍ന്നെങ്കിലും നടനെന്ന നിലയ്‌ക്കുള്ള വളര്‍ച്ച മുരടിച്ച മട്ടാണെന്ന് എനിക്കു വ്യക്‌തമായറിയാം.
അമ്മയുടെ സെക്രട്ടറിയെന്ന നിലയ്‌ക്കു പുതുമുഖങ്ങള്‍ അവസരം ചോദിച്ചു വിളിക്കാറുണ്ടോ...?
ഫോണ്‍ കോളായും ഇ-മെയിലായും ഇത്തരത്തില്‍ ഒട്ടേറെ റിക്വസ്‌റ്റ് ലഭിക്കാറുണ്ട്. ഞാന്‍ അതിനൊക്കെ വ്യക്‌തമായ മറുപടിയും നല്‍കാറുണ്ട്. പുതുതായി ഈ രംഗത്തേക്കു കടന്നുവരുന്നവര്‍ക്കു വിവിധ തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും. ഒരു സംവിധായകനോടും ആര്‍ക്കുംവേണ്ടി റിക്വസ്‌റ്റ് ചെയ്യാറില്ല. മറിച്ച്, എങ്ങനെയൊക്കെ സിനിമയില്‍ എത്തിപ്പെടാം എന്നതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുമെന്നു മാത്രം.
? സിനിമയിലേക്കുള്ള വഴിയറിയാം. സിനിമയിലെ പ്രമുഖരുമായി നിത്യവും സമ്പര്‍ക്കവും ചര്‍ച്ചയും. എന്നിട്ടും അഭിനയിക്കാന്‍ ആരും വിളിക്കാത്തത്.
എനിക്ക് ഒരു ദിവസം വരുന്ന കോളുകള്‍ക്കു കണക്കില്ല. എല്ലാവരും അവരവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണു വിളിക്കുന്നത്. ഒരാള്‍ പോലും സിനിമയില്‍ അഭിനയിക്കാന്‍ എനിക്കൊരവസരം തരാനായി വിളിച്ചിട്ടില്ല. ഞാനുമൊരു നടനാണെന്ന് അറിയാത്തവര്‍ ഇവരില്‍ ആരുമില്ല. സിനിമയില്‍ എന്തെങ്കിലുമൊരു വേഷം ഇവരില്‍ ആര്‍ക്കുവേണമെങ്കിലും തരാനും കഴിയും. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാബു വേണം... അഭിനയിക്കാന്‍ വേണ്ട. എന്ന നിലപാട് ഇവരൊക്കെ സ്വീകരിച്ചാല്‍ ഞാന്‍ എന്തുചെയ്യും...? ഞാന്‍ പലര്‍ക്കും വഴികാട്ടിയാകാറുണ്ട്. പക്ഷേ, എനിക്ക് അഭിനയിക്കാന്‍ ഒരവസരം വേണമെന്നു പറഞ്ഞ് ആരുടെ അടുത്തും ചെന്നിട്ടില്ല, അന്നും ഇന്നും.
? സംഘടനാരംഗത്തെ എല്ലാ ജോലിയും ബാബുവിന്റെ തലയില്‍ വച്ചു മറ്റുള്ളവര്‍ അഭിനയസുഖത്തില്‍ മുഴുകിയിരിക്കുകയാണെന്നാണോ.
ഇന്നസെന്റ് ചേട്ടനും മോഹന്‍ലാലുമൊക്കെ അഭിനയരംഗത്തു സജീവമായി നില്‍ക്കുമ്പോഴും സംഘടനയുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നതു ഞാന്‍ തന്നെയാണ്. അതുകൊണ്ടാണ് അവര്‍ക്കു സംഘടനാഭാരമൊന്നുമില്ലാതെ അഭിനയിക്കാന്‍ സാധിക്കുന്നതും. എന്നാല്‍ എന്റെ കാര്യം ഇവരാരും ഓര്‍ക്കുന്നില്ല. എനിക്കു സംഘടനാ നടത്തിപ്പില്‍ സര്‍വ്വസ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. അഭിനയിക്കാനുള്ള അവസരം മാത്രമില്ല. അവരടക്കമുള്ളവര്‍ വിചാരിച്ചാല്‍ ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നു മാത്രമല്ല, നിഷ്‌പ്രയാസം സാധിക്കാവുന്നതുമാണ്. പക്ഷേ ആരും ശ്രമിക്കുന്നില്ലെന്നതാണു സത്യം.
? ഒരുപാടു സംഘടനകളുടെ മികച്ച ഭാരവാഹിയെന്ന നിലയിലോ നടന്‍ എന്ന നിലയിലോ അറിയപ്പെടാന്‍ ആഗ്രഹം.
ഒരു നടന്‍ എന്ന നിലയില്‍തന്നെ. നടനായതുകൊണ്ടാണല്ലോ ഞാന്‍ ഈ സംഘടനകളുടെയൊക്കെ തലപ്പത്തെത്തിയതും. എന്നാല്‍ കുറച്ചുകാലങ്ങളായി സിനിമയില്‍ സജീവമല്ലാത്തത് എന്നിലെ നടനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് എനിക്കു വ്യക്‌തമായറിയാം. കഴിഞ്ഞ വര്‍ഷം ഞാന്‍ അഭിനയിച്ചതു 'പ്രാഞ്ചിയേട്ട'നില്‍ മാത്രമാണ്. രജ്‌ഞിത്ത് എന്നെ വിളിച്ചു സിനിമയില്‍ ബാബുവിനു പറ്റിയ ഒരു വേഷമുണ്ടെന്നു പറയുകയായിരുന്നു. മറ്റാരും വേഷം തരാന്‍ തയ്യാറായില്ല. അതേസമയം, മരിക്കുന്നതുവരെ സിനിമയുടെ ഏതെങ്കിലുമൊരു കോണില്‍ ഞാനുണ്ടാവുമെന്നു തീര്‍ച്ചയാണ്.
? കോളജ് കുമാരനായി ടൈപ്പ് ചെയ്യപ്പെട്ടതു ദോഷംചെയ്‌തോ.
ടൈപ്പ് ചെയ്യപ്പെട്ടുവെന്നതു ശരിയാണ്. എന്നാല്‍ അതൊരു ദോഷമായോ മറ്റു വേഷങ്ങള്‍ നല്‍കാതിരിക്കുന്നതിനു കാരണമായോ പറയാന്‍ പറ്റില്ല. പത്മരാജന്റെ 'ഇടവേള'യിലൂടെ ഞാന്‍ സിനിമയിലെത്തുമ്പോള്‍ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു. അന്ന് ഇരിങ്ങാലക്കുടയിലെ ഏതെങ്കിലും കലുങ്കിലിരുന്നു പെണ്‍പിള്ളേരെ കമന്റടിക്കുകയുംമഞ്ഞച്ചക്രമുള്ള സൈക്കിളില്‍ കറങ്ങി പെമ്പിള്ളേരില്‍നിന്നു ചീത്തവിളി കേള്‍ക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. അവിടെനിന്നു നേരെ സിനിമയിലേക്കു കയറിയപ്പോഴും അത്ഭുതമൊന്നും തോന്നിയില്ല. കാരണം, അതിലെന്റെ വേഷവും വെളിവില്ലാത്ത ഒരു കോളജ് പയ്യന്റേതായിരുന്നു. പിന്നെ വന്ന എല്ലാ പടങ്ങളിലും എനിക്കു കിട്ടിയ വേഷം കോളജ് കുമാരന്റേതായി. 'ഇടവേള' ഷൂട്ട് ചെയ്‌തത് ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജിലായിരുന്നു. പത്തിരുപതു വര്‍ഷത്തിനു ശേഷം ഇതേ കോളജില്‍ കമലിന്റെ 'നിറം' ഷൂട്ട് ്ചെയ്യാനെത്തിയപ്പോഴും കോളജ് കുമാരന്റെ വേഷം നീട്ടി കമലെന്നെ വിളിച്ചു. അതോടെ ഇനി ഷൂട്ടിംഗിനു കോളജിലേക്കില്ലെന്നു ഞാന്‍ ഉറപ്പിച്ചു. ആ വേഷം ഞാന്‍ ഏറ്റെടുത്തില്ല. പിന്നെ ടൈപ്പ് ചെയ്യുകയെന്നതു നമ്മുടെ സിനിമയില്‍ ഒരു വലിയ പ്രശ്‌നമാണ്. ദിലീപടക്കമുള്ളവരെ മറ്റു തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ പടം വിജയിക്കാതെ പോകുന്നതിനു കാരണവും ഇതുതന്നെയാണ്. ബാബുരാജിനു പതിവുവേഷത്തില്‍നിന്നു മാറിയൊരു വേഷം ലഭിക്കാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നില്ലേ..!
? ഇരിങ്ങാലക്കുടയിലെ വലിയ പൂവാലനായിരുന്നിട്ടും പ്രണയമൊന്നുമില്ലായിരുന്നോ.
അങ്ങനെയൊരു പ്രണയം ഒത്തില്ലെന്നതാണു യാഥാര്‍ത്ഥ്യം. കാരണം, ഞാന്‍ പഠിച്ച ക്രൈസ്‌റ്റ് കോജളില്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടു സമരരംഗത്തിറങ്ങുകയും നിരാഹാരം കിടക്കുകയും ചെയ്‌ത ആളാണു ഞാന്‍. എന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. അതുപക്ഷേ ഞാന്‍ കോളജില്‍ നിന്നു പുറത്തു വന്നതിന്റെ പിറ്റേ വര്‍ഷമായിരുന്നുവെന്നു മാത്രം.! തൊട്ടടുത്ത സെന്റ് ജോസഫ് കോളജില്‍ അന്നുമിന്നും സുന്ദരിമാരായ പെണ്‍കുട്ടികളാണു പഠിക്കുന്നത്. അവരൊക്കെ എന്റെ വീടിനു സമീപത്തൂകൂടിയാണു പോകുന്നതും. പക്ഷേ, ഞാന്‍ അപ്പോഴേക്കും സിനിമയിലെത്തിയിരുന്നു. അതോടെ പ്രശ്‌നമായി. ചിരിച്ചാല്‍ പറയും, ഓ... സിനിമയിലെത്തിയപ്പോ പെമ്പിള്ളേരെ കാണുമ്പോഴേക്കും വാ പൊളിച്ചു നില്‍ക്കുകയാണെന്ന്. ചിരിച്ചില്ലേലോ, 'ഓ.. അവന്റെയൊരു ജാട കണ്ടില്ലേ'യെന്നാകും.!
? അപ്പോള്‍ അവിവാഹിതനായി തുടരുന്നതിനു പിന്നില്‍ പ്രണയ നൈരാശ്യമല്ല...
ഏയ്, അത്തരം നൈരാശ്യമൊന്നും കൊണ്ടു നടക്കുന്ന ആളേയല്ല ഞാന്‍. വിവാഹം ചെയ്യാത്തതിനു പിന്നില്‍ അത്തരം കഥകളൊന്നുമില്ല. ഞാനും എന്റെ ചേട്ടനും തമ്മില്‍ ഒന്നരവയസിന്റെ വിത്യാസമേയുള്ളൂ. 25-ാം വയസില്‍ ചേട്ടന്റെ വിവാഹം കഴിഞ്ഞു. ഏറെ കഴിയാതെ എന്റെ വിവാഹസമയവുമായി. വീട്ടില്‍ അച്‌ഛനും അമ്മയും കൊണ്ടുപിടിച്ച ശ്രമം തുടങ്ങി. അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരായ ഓര്‍ത്തഡോക്‌സ് നായര്‍ സമുദായത്തില്‍പ്പെട്ടവര്‍. അതേ തരത്തിലുള്ള ബന്ധമാണ് അന്വേഷിച്ചത്. സിനിമാക്കാരനായ ഒരു യുവാവിന് അത്തരമൊരു കുടുംബത്തില്‍നിന്നു പെണ്ണുകിട്ടാന്‍ പ്രയാസമായിരുന്നു. ഒന്നും ഒത്തുവന്നില്ല. പിന്നെ പ്പിന്നെ അങ്ങനെയെങ്കില്‍ വേണ്ടെന്നു ഞാനും തീരുമാനിച്ചു. സഹായത്തിനു മറ്റാരും ഇപ്പോള്‍ ആവശ്യമില്ല. അതുകൊണ്ടുതന്നെ വിവാഹം വേണ്ടെന്നും വച്ചു.
? പെണ്ണുകിട്ടാതിരിക്കാന്‍ സിനിമക്കാര്‍ അത്ര മോശക്കാരാണോ.
ഒരു കാര്യം ഞാന്‍ തുറന്നു പറയാം. എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവളെ ഒരു സിനിമാക്കാരനു കെട്ടിച്ചുകൊടുക്കില്ല. എല്ലാം അതിലടങ്ങിയിട്ടുണ്ട്. സിനിമാക്കാര്‍ മോശക്കാരാണെന്നല്ല പറഞ്ഞതിനര്‍ത്ഥം. കൃത്യനിഷ്‌ഠയും അച്ചടക്കവുമൊക്കെയുള്ളവരാണ്. എന്നാല്‍ സിനിമാക്കാരെ കുറിച്ചുള്ള പ്രചാരണം അത്തരത്തിലാണ്. പിന്നെ സിനിമ ഗ്ലാമറിന്റെ ലോകമാണ്. വിവാഹാനന്തരജീവിതം ഈ ഗ്ലാമറുമായി പൊരുത്തപ്പെടാനാകാതെ വരുമ്പോഴാണു വിവാഹമോചനങ്ങളുണ്ടാകുന്നത്. ഞാന്‍ ആലോചിച്ചിട്ടുണ്ട്, ഡിവോഴ്‌സ് എന്ന ഓപ്‌ഷന്‍ ഇല്ലായിരുന്നെങ്കില്‍ ഇവിടെ ആത്മഹത്യകള്‍ പെരുകുമായിരുന്നുവെന്ന്. ഒന്നിച്ചുള്ള ജീവിതം അസാദ്ധ്യമെന്നു തിരിച്ചറിയുമ്പോഴാണു ഡിവോഴ്‌സ് ഉണ്ടാകുന്നത്.
? ജീവിതസായാഹ്‌്നത്തില്‍ ഒരു സഹായം...
ഇപ്പോള്‍ ഞാന്‍ സര്‍വ്വ സ്വതന്ത്രനാണ്. ഈ ഫ്‌ളാറ്റില്‍ തോന്നുമ്പോള്‍ വരാം.. തോന്നുമ്പോള്‍ ഉറങ്ങുകയും ഉണരുകയും ചെയ്യാം. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ജീവിതത്തിന്റെ എല്ലാ സുഖകരമായ നിമിഷങ്ങളും എനിക്ക് ഈ ഫ്‌ളാറ്റില്‍ വച്ച് ആസ്വദിക്കാം. ഞാന്‍ ഈ ജീവിതത്തില്‍ അങ്ങേയറ്റം സന്തോഷാവാനാണ്. എന്റെ രണ്ടു ഫോണുകള്‍ക്കും വിശ്രമമില്ല. എപ്പോഴും ഞാന്‍ എന്‍ഗേജ്‌ഡ് ആണ്. അതുകൊണ്ടു ജീവിതത്തോടു മടുപ്പും തോന്നില്ല. പിന്നെ, വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ എന്തുചെയ്യുമെന്നാണു നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍ അതിനും പോംവഴിയുണ്ട്. എന്റെയൊക്കെ അവസാനകാലമാകുമ്പോഴേക്കും കേരളത്തില്‍ വൃദ്ധസദനങ്ങളുടെ എണ്ണംകൂടുമെന്നതില്‍ യാതൊരു സംശയവുമില്ല. അതേപോലെ താല്‍പ്പര്യമുള്ളവര്‍ ആരെങ്കിലും കടന്നുവരികയാണെങ്കില്‍ 'ലിവിംഗ് ടുഗെദറി'നുള്ള സാധ്യതയുമുണ്ട്. ഒരു കരാറും ഉപാധിയുമില്ലാത്ത ഒരുമിച്ചുള്ള ജീവിതം. ചിലപ്പോള്‍ അതു രേഖപ്രകാരമുള്ള ജീവിതവുമാകാം.
? നടീനടന്‍മാരുടെ കൂട്ടത്തെ എങ്ങനെയാണ് അച്ചടക്കത്തോടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചും ഒന്നിച്ചു നിര്‍ത്തി കൊണ്ടുപോകുന്നത്.
അതിന് ഏറെ പണിപ്പെടേണ്ടിവരാറുണ്ട്. എന്നും ഒരോ വിധ പ്രശ്‌നങ്ങളാകും. എല്ലാവരോടും അരുരജ്‌ഞനത്തിന്റെ പാതയില്‍ സംസാരിക്കുകയെന്നതാണ് എന്റെ രീതി. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിലാണ് എല്ലാ നടീനടന്‍മാരെയും ഒന്നിച്ചുചേര്‍ത്ത് 'ട്വന്റി ട്വന്റി' എടുത്തത്. ഇത്തവണ 'സൂര്യതേജസോടെ അമ്മ' എന്ന സ്‌റ്റേജ് പ്രോഗ്രാം ചെയ്‌തു. എല്ലാം വന്‍വിജയമായിരുന്നു. അംഗങ്ങള്‍ക്കുള്ള കൈനീട്ടം വര്‍ദ്ധിപ്പിച്ചു. ഗുണഭോക്‌താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. രാവും പകലുമില്ലാതെ പണിയെടുത്തിട്ടാണ് ഇതെല്ലാം വിജയിപ്പിച്ചെടുക്കുന്നത്. എല്ലാവരുടെ ഭാഗത്തുനിന്നും സഹകരണം ലഭിക്കുന്നുണ്ട്. 'അമ്മ'യില്‍നിന്നു ഞാന്‍ പത്തുപൈസപോലും ശമ്പളം പറ്റുന്നില്ല. എന്റെ മൊബൈല്‍ ബില്ലിന്റെ ചെറിയൊരു ശതമാനം മാത്രമാണ് അമ്മ തരുന്നത്. ഇപ്പോള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്റെ മാനേജര്‍ എന്ന നിലയ്‌ക്കും കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്.
? ആരൊക്കെയാണു ക്രിക്കറ്റ് ടീമിലുള്ളത്.
മോഹന്‍ലാലാണു ടീം ക്യാപ്‌റ്റന്‍. ഇന്ദ്രജിത്ത് വൈസ് ക്യാപ്‌റ്റന്‍. മമ്മൂട്ടിയെ ടീമിന്റെ അബാസിഡറാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അദ്ദേഹവുമായി സംസാരിച്ചുവരുന്നു. മമ്മുക്കയ്‌ക്കു ക്രിക്കറ്റിനോടു താല്‍പ്പര്യമില്ല. അതുകൊണ്ടാണു ടീമിലില്ലാതെ പോയത്. ചാക്കോച്ചനും ആസിഫലിയും ഉണ്ണിമുകുന്ദനും മുന്നയും പൃഥിരാജും തുടങ്ങി യുവനിരയിലെ ഒട്ടുമിക്ക നടന്‍മാരും ടീമിലുണ്ട്. എല്ലാ ഭാഷയിലും ഇത്തരം ടീമുകളുണ്ട്. സെലക്ഷന്‍ നടത്തിയാണു ടീമിനെ തെരഞ്ഞെടുത്തത്. ഇതു തമാശക്കളിയല്ല. ട്വന്റി ട്വന്റി ശൈലിയിലാണു കളി. മൂന്നു ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതരത്തിലുള്ള നിയമങ്ങളൊക്കെയുള്ള കളിയാണിത്.
? ലാലും മമ്മൂട്ടിയും ജനറല്‍ സെക്രട്ടറിമാരായപ്പോഴും ബാബു അമ്മയുടെ സെക്രട്ടറിതന്നെയായി തുടരുകയാണ്. എങ്ങനെയാണ് ഇവരെ വിലയിരുത്തുക.
മമ്മുക്ക ഒരു വരവരച്ച് ഔട്ട്‌ലൈനുണ്ടാക്കി അച്ചടക്കത്തോടെയാണു പ്രവര്‍ത്തനം. എല്ലാം കിറുകൃത്യമായിരിക്കും. എന്നാല്‍ ലാലേട്ടനു വരയും ഔട്ട്‌ലൈനുമൊന്നുമില്ല. അപ്പപ്പോള്‍ തോന്നുന്നരീതിയില്‍ പ്രവര്‍ത്തിക്കും. കാലേകൂട്ടി പ്ലാന്‍ ചെയ്‌തു ജീവിതത്തെ ചിട്ടപ്പെടുത്തുന്ന വ്യക്‌തിയൊന്നുമല്ല അദ്ദേഹം. സെക്രട്ടറിയെന്ന നിലയില്‍ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍ എനിക്കു സര്‍വ്വ സ്വാതന്ത്ര്യവും ലാലേട്ടന്‍ നല്‍കുന്നുണ്ട്. എന്നിലുള്ള വിശ്വാസം തന്നെയാകും ഇതിനുകാരണം.
? അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റ്.
ഇന്നസെന്റ് ചേട്ടന്‍ എനിക്കു ഗുരുതുല്യനാണ്. എന്നെ ആദ്യമായി സിനിമയിലേക്കു കൊണ്ടുവന്നത് ഇന്നസെന്റ് ചേട്ടനാണ്. അന്ന് പത്മരാജന്‍- മോഹന്‍ കുട്ടുകെട്ട് ഇരിങ്ങാലക്കുടയില്‍വച്ച് 'ഇടവേള' എന്ന സിനിമ ഷൂട്ട്‌ചെയ്യാന്‍ പദ്ധതിയിടുകയും പുതുമുഖമായ പയ്യനെ തെരയുകയും ചെയ്‌തപ്പോള്‍ ഇന്നസെന്റ് ചേട്ടനാണ് എന്നെ അവര്‍ക്കു പരിചയപ്പെടുത്തിയത്. ഇന്നസെന്റ് ചേട്ടന്‍ അന്ന് അവര്‍ക്കൊപ്പം സജീവമായിരുന്നു.
? നടനായ ഗണേഷ് മന്ത്രിയായപ്പോള്‍...
സിനിമാ മേഖലയ്‌ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെങ്കില്‍ അതിപ്പോള്‍ മാത്രമായിരിക്കും. ഇനി വരാന്‍ പോകുന്ന സര്‍ക്കാറിലൊന്നും ഒരുപക്ഷേ, ഇത്തരമൊരു സിനിമാ മന്ത്രിയുണ്ടാകുമെന്നു പറയാന്‍ പറ്റില്ല. സിനിമാക്കാരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാവുന്ന മന്ത്രിയെന്നതാണു ഗണേഷിന്റെ പ്രത്യേകത. ഗണേഷിന് എല്ലാ കാര്യങ്ങളും അറിയാം. രോഗിയെയും രോഗത്തെയും കുറിച്ചു വ്യക്‌തമായ ധാരണയുള്ള ഡോക്‌ടര്‍ക്കു ചികിത്സ എളുപ്പമാകും.
? മറ്റു നടീനടന്മാര്‍...
നടീനടനമാരൊക്കെ അവരിലേക്ക് ഒതുങ്ങുന്നത് ഒരു പരിധിവരെ കൂട്ടായ്‌മ നഷ്‌ടപ്പെടുത്തുന്നതിനു കാരണമാകുന്നുണ്ട്. മമ്മുക്കയുടെ പടങ്ങളെ കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ മമ്മുക്ക തന്നെയാണ് ഇപ്പോഴും നോക്കുന്നത്. ലാലേട്ടനെ ആന്റണി പെരുമ്പാവുര്‍ ഇപ്പോള്‍ സഹായിക്കുന്നുണ്ടെന്നു മാത്രം. എന്നാല്‍ ഇന്നലെയിങ്ങോട്ടു വന്നവര്‍ക്കു രണ്ടു പടം കഴിയുമ്പോഴേക്കും മാനേജര്‍മാരായി... നേരിട്ടു സംസാരിക്കാന്‍ അവര്‍ തയ്യാറാവില്ല... ഇതെക്കെ ബന്ധങ്ങള്‍ ഉലയുന്നതിനു കാരണമാകുന്നുണ്ട്. പിന്നെ പലര്‍ക്കും മെച്ചപ്പെട്ട മറ്റ് അവസരങ്ങള്‍ കിട്ടുന്നതുവരെയുള്ള ഇടത്താവളമായി സിനിമ മാറുന്നു. അതിനാല്‍തന്നെ ഗൗരവത്തില്‍ ഈ മേഖലയെ കാണുന്നവരും കുറയുന്നു.
? തിലകനെ പുറത്താക്കി തീരുമാനമെടുത്തപ്പോള്‍ തോന്നിയ വികാരം...
എന്റെ ജീവിതത്തില്‍ ഏറ്റവും വിഷമം തോന്നിയ സംഭവമായിരുന്നു അത്. 'അമ്മ'യുടെ സെക്രട്ടറിയെന്ന നിലയ്‌ക്ക് ഒരുപാടു ഫയലുകളില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ തിലകന്‍ ചേട്ടനെ പുറത്താക്കിയ തീരുമാനമടങ്ങിയ ഫയലില്‍ ഒപ്പിട്ടപോലെ വിഷമം മറ്റൊന്നിനും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു ഓപ്‌ഷനും ഉണ്ടായിരുന്നില്ല. ഒരാള്‍ സംഘടനയ്‌ക്ക് അകത്തുനിന്നു സംഘടനയെ എതിര്‍ക്കുമ്പോള്‍ പുറത്താക്കാതെ മറ്റെന്തു ചെയ്യും. അദ്ദേഹം എന്നെയും ഗണേഷിനേയുമൊക്കെ മോശമായി പറഞ്ഞിരുന്നു. ഒരു കാരണവരുടെ വാക്കുകളായേ ഞങ്ങളതിനെ കണ്ടിരുന്നുള്ളൂ.
.
ജിനേഷ് പൂനത്ത്
1 comments:
thaanthonni
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ